Friday, 6 December 2013

നൂറ്

കിളിമരച്ചില്ലയിലെ കുരുവിപ്പെണ്ണിനേ
കണ്ണീരൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല.
പാരാവാരം പറഞ്ഞും ദീര്‍ഘനിശ്വാസമുതിര്‍ത്തും
അതിങ്ങനെ പിറുപിറുത്തോണ്ടിരുന്നു.

വെയിലത്തിരുന്നു പാടീട്ടല്ലെ ഞാന്‍ കറുത്തുപോയത്.
പാടീട്ടും പാടീട്ടും തൊണ്ട പൊട്ടാത്തതാരുടെകുറ്റം?
എന്‍റെ കെട്ട്യോനും കുട്ട്യോളും കൂട്ടുകാരും
വെയിലിലലഞ്ഞുപാടിപ്പാടി കറുകറുത്ത കുരുവിയായി.

ജനിച്ചപ്പോള്‍ വെളുവെളുത്ത മുട്ടയായിരുന്നു.
പിന്നെയാരോ മുട്ടപൊട്ടിച്ചു കറുപ്പ്തേച്ചുകുളിപ്പിച്ചു.
കറുപ്പിനേഴഴകെന്നു പാടിപ്പഠിപ്പിച്ചു.

ബാക്കി തൊണ്ണൂറ്റിമൂന്നാര്‍ക്കുള്ളതെന്ന്
കൊക്കാമ്മ പരിഹാസപ്പെട്ടിതുറന്നുവച്ചു.

അമ്മക്കുരുവി തലോടിക്കൊണ്ടുപറഞ്ഞു.
കറുപ്പിനെഴേയുള്ളെങ്കിലും പാട്ടിനു നൂറുണ്ടല്ലോ.

No comments:

Post a Comment