Friday, 6 December 2013

ചൂണ്ട

മത്സ്യത്തിന്റെ ഞെവിളയില്‍
വളഞ്ഞുകൊരുത്തൊരാ
ചൂണ്ടതന്‍ കമ്പിക്കൈ
പുലമ്പുന്നു പുരാവൃത്തം.

മുക്കുവപ്പയ്യനെന്നഗ്രം
വളച്ചൊരു ചെറുമീനെ
കോര്‍ത്തിട്ടു കായലിന്‍ നടുവില്‍.

തുള്ളിക്കളിച്ചുകൊണ്ടോടി
വരുന്നുണ്ട് ചെറുതും
വലുതുമായ് മീനുകളൊരുകൂട്ടം.

കൂട്ടത്തില്‍ കേമനോട്ടത്തി-
ലൊന്നാമനായ് വായ്-
തുറന്നാര്‍ത്തുചിരിച്ചുംകൊണ്ടേ

അവനുടെ പെണ്ണുങ്ങള്‍
കുഞ്ഞുങ്ങളും പിന്നാലെയെത്തുന്നു.
കൊതിയോടെ നോക്കുന്നു.

വാലാട്ടി പിറകോട്ടു നോക്കുന്നു
പുഞ്ചിരി തൂകുന്നു നില്ലുനി-
ല്ലിനിയിങ്ങോട്ടോടിടല്ലേ.

ജീവനില്ലാത്തൊരീയിര-
യൊരുവേള കെണിയായിടാം.
ദുഷ്ടുള്ളോരല്ലയോമാനവജാതികള്‍
പൊയ്യേതുമുണ്ടെങ്കില്‍.. . . .,
നോക്കിടാം ഞാന്‍..

നിങ്ങളീയബ്ധിയില്‍ വാഴുവി-
നേറെക്കാലമെത്തിപ്പെടൊല്ലേ
മാനവബാഹുവില്‍.

അമ്മപെങ്ങന്മാരെയു-
മോമനക്കുഞ്ഞിനെയും
കണ്ടാലറിയില്ലീ മാനവജാതികള്‍
പിന്നെയല്ലോ ജലവാസികള്‍ നമ്മള്‍

ഏതിനും നോക്കട്ടെ
ഞാനിന്നീയിരയെ
ജീവനില്ലാത്തൊരീചെറുമീനിനെ

എന്‍ ഞെവിളയിലുടക്കി
കൊരുത്തു കേറുമീ
വളഞ്ഞ കമ്പിയെ കണ്ടറിഞ്ഞീടുവിന്‍

എന്‍ കുഞ്ഞുമക്കളെയെന്‍
പെണ്‍പിറന്നോരെ-
ഞാനിതു ചെയ്തില്ലേല്‍
നാളെ നിങ്ങള്‍
ഇത്തരമൊരുനൂറു
ചൂണ്ടയില്‍ കുരുങ്ങീടുംനിങ്ങള്‍ക്കിതൊരു
പാഠമായിടട്ടെ.

ആഞ്ഞു പിടിച്ചിതാ കാരണവര്‍
ചൂണ്ടയില്‍ കൊരുത്തൊരു ചെറുമീനിനെ
പറ്റിപ്പോയതല്ലല്ലോ
മക്കളെ പെംപ്രന്നോരെ
രക്ഷിക്കുവാനല്ലോപിടഞ്ഞുയര്‍ന്നു.

ഉയരുംനേരമാക്കണ്ണുകള്‍നിറയുന്നു.
പരതുന്നു ചുറ്റിലും
മക്കളെ പെണ്‍പിറന്നോരെ
യാത്രയാകുന്നു ഞാന്‍.

No comments:

Post a Comment